സാമൂഹ്യക്ഷേമ പെൻഷൻ തട്ടിപ്പിൽ കർശന നടപടി; പൊതുമരാമത്ത് വകുപ്പിലെ 31 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

 
KR

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷനുകൾ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടികൾ തുടരുന്നു. പൊതുമരാമത്ത് വകുപ്പിലെ 31 ഉദ്യോഗസ്ഥരെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. ഇവർ അനധികൃതമായി പിരിച്ചെടുക്കുന്ന പണം 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കും. പൊതുമരാമത്ത് വകുപ്പിൽ 47 പേർ അനധികൃതമായി പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തി. ഇവരിൽ 15 പേർ ഇപ്പോൾ മറ്റ് വകുപ്പുകളിൽ ജോലി ചെയ്യുന്നു. ഒരാൾ സർവീസിൽ നിന്ന് വിരമിച്ചു. 1458 സർക്കാർ ജീവനക്കാർ അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയതായി ധനവകുപ്പ് റിപ്പോർട്ട്.

ഗസറ്റഡ് ഉദ്യോഗസ്ഥർ മുതൽ കോളജ് അധ്യാപകർ വരെയുള്ള 1458 പേർ പ്രതിമാസം 1600 രൂപ സാമൂഹികക്ഷേമ പെൻഷനുകൾ അനധികൃതമായി കൈപ്പറ്റുന്നുണ്ട്. ധനവകുപ്പിൻ്റെ നിർദേശത്തെ തുടർന്ന് ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഒരു വർഷം രണ്ടേ മുക്കാല് കോടി, അതായത് ഒരു മാസം ഏകദേശം 23 ലക്ഷം രൂപയാണ് ഇതുവഴി സർക്കാർ ഖജനാവിൽ നിന്ന് നഷ്ടമാകുന്നത്.

പെൻഷൻ പട്ടിക കൈകാര്യം ചെയ്യുന്ന സേവാ സോഫ്‌റ്റ്‌വെയറിലെ ആധാർ നമ്പറുകളും സർക്കാർ ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നതിനുള്ള സ്പാർക്ക് സോഫ്‌റ്റ്‌വെയറും ഒരേപോലെ പുറത്തുവന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. 62 ലക്ഷം പേരാണ് പെൻഷൻ പട്ടികയിലുള്ളത്. അനധികൃതമായി പെൻഷൻ വാങ്ങുന്നവരുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വ്യാപക അന്വേഷണം നടത്തുമെന്ന് സർക്കാർ അറിയിച്ചിരുന്നു.