മലപ്പുറത്തെ സ്കൂളുകൾ ലക്ഷ്യമിട്ട്; മയക്കുമരുന്ന് കടത്തിന് ഉഗാണ്ടൻ സ്ത്രീ അറസ്റ്റിൽ

 
Arrested

മലപ്പുറം: ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയ സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിലായി. ഉഗാണ്ടൻ സ്വദേശിയായ നകുബുരെ തിയോപിസ്റ്റ (30) ആണ് അറസ്റ്റിലായത്. അരീക്കോട് ഇൻസ്പെക്ടർ സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്നലെ വൈകുന്നേരം ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി പ്രദേശത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയാണ് ഇവർ. ഇവരെ ചോദ്യം ചെയ്തതോടെ അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിൽ ഉൾപ്പെട്ട മറ്റ് നൈജീരിയൻ പൗരന്മാരെക്കുറിച്ച് സൂചന ലഭിച്ചു. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം ഊർജിതമാക്കി.

ഒരാഴ്ച മുമ്പ് കുപ്രസിദ്ധ കുറ്റവാളിയായ അരീക്കോട് പൂവത്തിക്കൽ സ്വദേശി അറബി അസീസ് (43), എടവണ്ണ മുണ്ടേങ്കര കൈപ്പഞ്ചേരി വീട്ടിൽ ഷമീർ ബാബു (42) എന്നിവരെ അരീക്കോട് നിന്ന് 200 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തു.

ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന മയക്കുമരുന്ന് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. തുടർന്ന് ലഹരിമരുന്ന് എത്തിച്ചു നൽകിയ പൂവത്തിക്കൽ സ്വദേശി അനസ്, കണ്ണൂർ മയ്യിൽ സ്വദേശി സുഹൈൽ എന്നിവരെയും അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം അഞ്ചായി. ഇവരിൽ നിന്ന് 10 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. എംഡിഎംഎ കടത്താൻ ഉപയോഗിച്ച ആഡംബര വാഹനങ്ങളും പിടിച്ചെടുത്തു.