കുടുംബം ഏറ്റെടുക്കാൻ വിസമ്മതിച്ച മൃതദേഹം; ഹിന്ദു ആചാരപ്രകാരം അന്ത്യകർമം നടത്തി മുസ്ലിം പഞ്ചായത്ത് അംഗം
കാസർകോട്: കുടുംബം മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് കാൻസർ ബാധിച്ച് മരിച്ച 64-കാരനായ ഹിന്ദു വിശ്വാസിയുടെ അന്ത്യകർമങ്ങൾ ഹിന്ദു ആചാരപ്രകാരം നടത്തി മുസ്ലിം ലീഗ് നേതാവും കാസർകോട് ജില്ലാ പഞ്ചായത്ത് അംഗവുമായ ഇർഫാന ഇഖ്ബാൽ. മാനവികതയുടെ അപൂർവ മാതൃകയായി മാറിയ സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രശംസ നേടുകയാണ്.
മഞ്ചേശ്വരം സ്വദേശിയായ നാരായണൻ തൊട്ടത്തൊടി ഒരു മാസം മുമ്പ് അതീവ അവശനിലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇർഫാന ഇഖ്ബാലിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ നാലാം ഘട്ട വായിലെ കാൻസറാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകിയെങ്കിലും വ്യാഴാഴ്ച രാത്രി അദ്ദേഹം മരിച്ചു.
മരണശേഷം പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും രണ്ട് ഭാര്യമാരും മക്കളും സഹോദരിയും മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായില്ല. പിന്നീട് മൃതദേഹം ഏറ്റുവാങ്ങി അന്ത്യകർമങ്ങൾ നടത്താൻ ഇർഫാനയ്ക്ക് രേഖാമൂലം അനുമതി നൽകുകയായിരുന്നു. തുടർന്ന് മൃതദേഹം കാസർകോട്ടെ ഉപ്പളയിലെ പൊതുശ്മശാനത്തിലെത്തിച്ച് ഹിന്ദു ആചാരപ്രകാരം ശവസംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി. മകളുടെ സ്ഥാനത്ത് നിന്നാണ് ഇർഫാന ചിതയ്ക്ക് തീ കൊളുത്തിയത്.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച ഇർഫാന ഇഖ്ബാൽ, "മതത്തിനും രാഷ്ട്രീയത്തിനും മുകളിലാണ് മാനവികത. നാരായണേട്ടന്റെ മകളായാണ് ഞാൻ അന്ത്യകർമങ്ങൾ നിർവഹിച്ചത്" എന്ന് സാമൂഹ്യമാധ്യമ കുറിപ്പിൽ പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട കൂടുതൽ വയോജനങ്ങൾക്ക് പിന്തുണ നൽകാൻ താൻ തുടരുമെന്നും അവർ വ്യക്തമാക്കി. ഈ പ്രവർത്തനത്തിന് വിവിധ സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.