കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തി; ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി അപകടത്തിൽ മരിച്ചു


കാസർഗോഡ്: ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന കാർ അപകടത്തിൽപ്പെട്ട് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി മരിച്ചു. കാസർഗോഡ് ബേത്തൂർപാറ കുറ്റിക്കോലിലാണ് അപകടം. അപകടം നടന്നയുടനെ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
ബേത്തൂർപാറയിലെ തച്ചാർകുണ്ട് ഹൗസിലെ പരേതനായ ബാബുവിന്റെ മകൾ മഹിമ (20) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് മഹിമയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വനജയും സഹോദരൻ മഹേഷും മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അവർ സഞ്ചരിച്ചിരുന്ന കാർ പടിമരുതിൽ അപകടത്തിൽപ്പെട്ടു.
കാസർഗോഡ് നുള്ളിപ്പാടിയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു മഹിമ. വനജയും മഹേഷും ആശുപത്രിയിൽ ചികിത്സയിലാണ്. മഹിമ തൂങ്ങിമരിച്ചതാണോ അതോ അപകടത്തിൽ മരിച്ചതാണോ എന്ന് വ്യക്തമല്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ മഹിമ ജീവിച്ചിരിപ്പുണ്ടായിരുന്നു.