വിനിത, ദിവ്യ, രാധകുമാരി എന്നിവർ ഒളിവിൽ; ദിയ കൃഷ്ണയുടെ കടയിലെ തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ ജ്വല്ലറിയിൽ നടന്ന തട്ടിപ്പ് കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണം വ്യാഴാഴ്ച ആരംഭിക്കും. മ്യൂസിയം പോലീസ് കേസ് വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറും.
മ്യൂസിയം പോലീസിൽ അമിതമായ കേസുകളുണ്ടെന്നും മുഖ്യമന്ത്രിയുടെയും ഗവർണറുടെയും യാത്രയ്ക്ക് സുരക്ഷ ഒരുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു സ്റ്റേഷനാണിതെന്നും വ്യക്തമാക്കി സിറ്റി പോലീസ് കമ്മീഷണർ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
കേസിലെ പ്രതികളായ ജീവനക്കാർ ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. ജ്വല്ലറിയിലെ മൂന്ന് ജീവനക്കാർ ക്യുആർ കോഡ് കൃത്രിമമായി ഉപയോഗിച്ച് 60 ലക്ഷത്തിലധികം രൂപ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റി എന്നാണ് കേസ്. വിനിത, ദിവ്യ, രാധകുമാരി എന്നിവർക്കെതിരെയാണ് പരാതി.
മൂന്ന് മുൻ ജീവനക്കാരോടും കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്താൻ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ ഫോൺ ഓഫാക്കി ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. ഇരുവരുടെയും വീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുൻകൂർ ജാമ്യത്തിന് ഇവർ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
തട്ടിക്കൊണ്ടുപോകലും ആക്രമണവും ആരോപിച്ച് കൃഷ്ണകുമാറിനും ദിയയ്ക്കുമെതിരെ ജീവനക്കാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെള്ളിയാഴ്ച പരിഗണിക്കും.