നിപ്പ വൈറസ് ബാധിച്ച സ്ത്രീ ഗുരുതരാവസ്ഥയിൽ; സമ്പർക്ക പട്ടികയിൽ 49 പേർ, രോഗലക്ഷണങ്ങളുള്ള ആറ് പേർ

മലപ്പുറം: വളാഞ്ചേരിയിൽ നിപ്പ വൈറസ് ബാധിച്ച സ്ത്രീ ഗുരുതരാവസ്ഥയിൽ. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുന്ന രോഗിക്ക് മോണോക്ലോണൽ ആന്റിബോഡി നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
സമ്പർക്ക പട്ടികയിൽ 49 പേരുണ്ടെന്നും ഇതിൽ 45 പേർ ഉയർന്ന അപകടസാധ്യതയുള്ള സമ്പർക്കത്തിലുള്ളവരാണെന്നും മന്ത്രി പറഞ്ഞു. 12 പേർ കുടുംബാംഗങ്ങളാണ്. ഇതിൽ ആകെ ആറ് പേർ രോഗലക്ഷണങ്ങളുള്ളവരാണ്. ഇവരിൽ അഞ്ച് പേർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒരാൾ എറണാകുളത്ത് ഐസൊലേഷനിലാണ്. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ നടപടികൾക്കായി 25 കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. സമീപ ജില്ലകളിലും പരിശോധനകൾ നടത്തും. ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും രോഗം സ്ഥിരീകരിച്ച വീടിനടുത്ത് ചത്ത പൂച്ചയുടെ ഉമിനീരിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗിയുടെ റൂട്ട് മാപ്പും പുറത്തിറക്കി.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലം ഇന്നലെ വന്നു. പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങളുമായി പെരിന്തൽമണ്ണയിലെ ഒരു ആശുപത്രിയിൽ നാല് ദിവസത്തിലേറെയായി അവർ ചികിത്സയിലാണ്. നിപ്പ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഈ വർഷം കേരളത്തിൽ നിപ്പ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.