രാജസ്ഥാനിൽ ചെമ്പ് ഖനിയിൽ ലിഫ്റ്റ് തകർന്ന് 14 പേർ കുടുങ്ങി; ഇതുവരെ 10 പേരെ രക്ഷപ്പെടുത്തി

 
Rajasthan
Rajasthan

ജയ്പൂർ: രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ കോലിഹാൻ ഖനിയിൽ ഇന്നലെ രാത്രി ലിഫ്റ്റ് തകർന്ന് 14 പേർ കുടുങ്ങി. ഇതിൽ 10 പേരെ ഇതുവരെ രക്ഷപ്പെടുത്തി. അകത്ത് കുടുങ്ങിയ ബാക്കിയുള്ള 4 പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സംഭവവികാസങ്ങൾ പങ്കുവെച്ച നീം കാ താന പോലീസ് സൂപ്രണ്ട് (എസ്പി) പ്രവീൺ നായക്, 10 പേരെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയതായി പറഞ്ഞു. ആദ്യ സ്ലോട്ടിൽ 3 പേരെ ഖനിയിൽ നിന്ന് പുറത്തെടുത്തു, രണ്ടാമത്തെ സ്ലോട്ടിൽ 5 പേരെയും മൂന്നാമത്തെ സ്ലോട്ടിൽ 2 പേരെയും കൂടി പുറത്തെടുത്തു.

ഖനിയിൽ നിന്ന് ഇതുവരെ 10 പേരെ പുറത്തെടുത്തു, 3 പേരെ ജയ്പൂരിലേക്ക് റഫർ ചെയ്തു. ബാക്കിയുള്ളവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

നീം കാ താന ജില്ലയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൻ്റെ (എച്ച്‌സിഎൽ) ചെമ്പ് ഖനിയിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കൊൽക്കത്തയിൽ നിന്നുള്ള വിജിലൻസ് സംഘവും ഖനി ഉദ്യോഗസ്ഥരും ലിഫ്റ്റിൽ ഉണ്ടായിരുന്നു. ഖനിക്കുള്ളിൽ 1,800 അടിയിലധികം താഴ്ചയിൽ തകർന്നുവീണതായാണ് കരുതുന്നത്.

ലിഫ്റ്റിനെ താങ്ങിനിർത്തുന്ന കയർ പൊട്ടിയതിനെ തുടർന്നാണ് സംഭവം. ചീഫ് വിജിലൻസ് ഓഫീസർ ഉപേന്ദ്ര പാണ്ഡെ, ഖേത്രി കോപ്പർ കോംപ്ലക്‌സ് (കെസിസി) യൂണിറ്റ് മേധാവി ജിഡി ഗുപ്ത, കോലിഹാൻ മൈൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ എകെ ശർമ എന്നിവർ കുടുങ്ങിയ ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു.

വിജിലൻസ് സംഘത്തോടൊപ്പം ഫോട്ടോഗ്രാഫറായി ഖനിയിൽ പ്രവേശിച്ച മാധ്യമപ്രവർത്തകൻ വികാസ് പരീഖും 14 പേർക്കിടയിൽ കുടുങ്ങി. ലിഫ്റ്റ് തകർച്ചയെക്കുറിച്ച് വിവരം ലഭിച്ചയുടൻ ആംബുലൻസുകൾ സ്ഥലത്തെത്തി, ഏത് സാഹചര്യത്തിനും തയ്യാറെടുക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെട്ടു.

ലിഫ്റ്റ് ഉയർത്താനുള്ള ശ്രമം തുടരുകയാണ്. ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ ആളുകൾ സുരക്ഷിതരാണെന്നും മറ്റ് അപകടമൊന്നും ഇല്ലെന്നും ഖേത്രി എംഎൽഎ പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരെ ഉടൻ രക്ഷപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. വൻ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.