31 കാരിയായ സ്ത്രീ മോമോസ് കഴിച്ച് മരിച്ചു, 15 പേർ ചികിത്സയിൽ


ഹൈദരാബാദ്: ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ റോഡരികിലെ കടയിൽ നിന്ന് മോമോസ് കഴിച്ച 31 കാരിയായ യുവതി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. വിവിധ ദിവസങ്ങളിലായി ഒരേ കടയിൽ നിന്ന് മോമോസ് കഴിച്ച 15 പേർക്കും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തി. ഇവരെ ഹൈദരാബാദിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചിന്തൽ ബസ്തി ഖൈരതാബാദിലെ ഒരു കച്ചവടക്കാരൻ നടത്തിയിരുന്ന വഴിയോരക്കടയിൽ നിന്നാണ് രേഷ്മ ബീഗം എന്ന യുവതി മോമോസ് കഴിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ബിഹാറിൽ നിന്നുള്ള ആറ് യുവാക്കൾ മൂന്ന് മാസം മുമ്പാണ് ഇവിടെ സ്റ്റാൾ ആരംഭിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. മോമോസ് കഴിച്ച് മണിക്കൂറുകൾക്കകം യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി ബന്ധു പറഞ്ഞു.
പിന്നീട് അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നും പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ബന്ധു പറഞ്ഞു.
സംഭവത്തിൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ അന്വേഷണം ആരംഭിച്ചു. ലൈസൻസില്ലാതെ മേഖലയിൽ പ്രവർത്തിക്കുന്ന ഭക്ഷണ ശാലകൾ ഉടൻ പൂട്ടാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കും പൊലീസിനും കർശന നിർദേശം നൽകി. ഡൽഹി മോമോസിൽ തയ്യാറാക്കിയ ഭക്ഷണത്തിൻ്റെ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.