ഉന്നത ഉദ്യോഗസ്ഥരുടെ വസതിയിൽ നിന്ന് 100 കോടി രൂപയുടെ അനധികൃത സ്വത്ത് എസിബി കണ്ടെത്തി
![veedu](https://timeofkerala.com/static/c1e/client/98493/uploaded/909a4537c9eb7eaf6a3c3dca1270062d.png)
ഹൈദരാബാദ്: തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 100 കോടി രൂപയുടെ അനധികൃത സ്വത്ത് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കണ്ടെത്തി. തെലങ്കാന സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (ടിഎസ്ആർഇആർഎ) സെക്രട്ടറിയും ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റി (എച്ച്എംഡിഎ) മുൻ ഡയറക്ടറുമായ ശിവ ബാലകൃഷ്ണയുടെ വസതിയിൽ നിന്നാണ് കണക്കിൽപ്പെടാത്ത സ്വത്തുക്കൾ കണ്ടെത്തിയത്.
നിരവധി റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് അനധികൃതമായി പെർമിറ്റ് നൽകിയാണ് ബാലകൃഷ്ണ കോടികൾ സമ്പാദിച്ചതെന്നാണ് എസിബിയുടെ പ്രാഥമിക കണ്ടെത്തൽ. ശിവ ബാലകൃഷ്ണ താങ്ങാനാവുന്നതിലും അപ്പുറമായി സ്വത്ത് സമ്പാദിച്ചതായി നേരത്തെ ആരോപണമുയർന്നിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിൽ കോടികളുടെ നിക്ഷേപമുള്ള രണ്ട് കിലോ സ്വർണ ബാങ്ക് അക്കൗണ്ട് രേഖകൾ, ഫ്ലാറ്റുകളുടെ രേഖകൾ, 40 ലക്ഷം രൂപയുടെ രേഖകൾ, 60 ബ്രാൻഡഡ് വാച്ചുകൾ, 14 ഐഫോണുകൾ, പത്ത് ലാപ്‌ടോപ്പുകൾ, സ്വത്ത് രേഖകൾ തുടങ്ങി നിരവധി സാധനങ്ങൾ കണ്ടെടുത്തു.
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഒരേ സമയം റെയ്ഡ് നടന്നു. ശിവ ബാലകൃഷ്ണനെ കൂടാതെ ബന്ധുക്കളുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തി. ഇതുൾപ്പെടെ തെലങ്കാന സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെയും ഓഫീസുകൾ ഉൾപ്പെടെ 20 സ്ഥലങ്ങളിൽ പരിശോധന നടത്തി. റെയ്ഡ് തുടരുമെന്ന് എസിബി അറിയിച്ചു.