ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവുചെയ്യാൻ സുഹൃത്തിനോട് സഹായം തേടി; ഡൽഹിയിൽ യുവാവ് അറസ്റ്റിൽ
ഡൽഹിയിലെ മുനിർക്ക മേഖലയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവുചെയ്യാൻ സുഹൃത്തിനോട് സഹായം അഭ്യർഥിച്ച 24-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്ത് രഹസ്യമായി പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുകയും പ്രതി പിടിയിലാകുകയും ചെയ്തത്.
പൊലീസ് പറയുന്നതനുസരിച്ച്, പ്രതി അർധരാത്രിയോടെ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അവിടെ എത്തിയ സുഹൃത്ത് പ്രതിയുടെ ഭാര്യ കനികയെ കിടക്കയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടു. തുടർന്ന് മൃതദേഹം നീക്കം ചെയ്യാൻ സഹായിക്കണമെന്ന് പ്രതി പലതവണ ആവശ്യപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി.
പുറത്തിറങ്ങിയ ശേഷം ഫോൺ തിരികെ ലഭിച്ച സുഹൃത്ത് അടിയന്തര സഹായ നമ്പറായ 112-ൽ വിളിച്ച് പൊലീസിനെ വിവരം അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും വീട്ടിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
സംഭവസ്ഥലത്ത് ഫോറൻസിക് പരിശോധന പൂർത്തിയാക്കിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.