പത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം
തെലങ്കാന മുഖ്യമന്ത്രിയെ വിമർശിച്ചതിന് വനിതാ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തു, ചാനലിന്റെ ഓഫീസ് സീൽ ചെയ്തു

ഹൈദരാബാദ്: തെലങ്കാനയിലെ സർക്കാരിനെ വിമർശിക്കുന്ന വീഡിയോ ഷെയർ ചെയ്ത വനിതാ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തു. മുതിർന്ന പത്രപ്രവർത്തക രേവതി പൊഗദദണ്ഡയെയും സഹപ്രവർത്തക തൻവി യാദവിനെയും അറസ്റ്റ് ചെയ്തു. ഇരുവരെയും ഇന്ന് പുലർച്ചെ 5 മണിക്ക് അവരുടെ വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുത്തു. രേവതിയുടെ യൂട്യൂബ് ചാനലായ പൾസ് ടിവിയിലാണ് വീഡിയോ പങ്കുവെച്ചത്.
കോൺഗ്രസ് സർക്കാരിന്റെ കാലത്ത് തങ്ങൾ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരു കർഷകൻ സംസാരിക്കുന്ന വീഡിയോ മാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വീഡിയോ അപകീർത്തിപ്പെടുത്തുന്നതാണെന്ന് പരാതിയിൽ ആരോപിക്കുന്നു. റിപ്പോർട്ട് പ്രകാരം രേവതിയുടെ വീട് വളഞ്ഞതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. രേവതിയുടെ ഭർത്താവ് ചൈതന്യയെയും അറസ്റ്റ് ചെയ്തു. പോലീസ് അവരുടെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. പൾസ് ടിവി ചാനലിന്റെ ഓഫീസ് പൂട്ടി സീൽ ചെയ്തു.
വീടുകളിൽ പുലർച്ചെ നടത്തിയ റെയ്ഡുകളെയും മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെയും ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു വിമർശിച്ചു. തെലങ്കാന പോലീസ് അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.