റസ്റ്റോറന്റുകളും ഹോട്ടൽ ഭക്ഷണവും വിലകുറഞ്ഞതാണോ? പാചക വാതക വില കുറച്ചു, പുതുക്കിയ വിലകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

 
Cylinder

ന്യൂഡൽഹി: രാജ്യത്ത് എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികൾ കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 24 രൂപ കുറച്ചു. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ദൈനംദിന പ്രവർത്തനങ്ങൾക്ക് ഈ സിലിണ്ടറുകൾ ഉപയോഗിക്കുന്ന റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെ പുതുക്കിയ വിലകൾ നേരിട്ട് ബാധിക്കും.

പുതിയ വില നിലവിൽ വരുന്നതോടെ, വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില കൊച്ചിയിൽ 1729.50 രൂപയാകും. കോഴിക്കോട് പുതിയ വില 1761.50 രൂപയും തിരുവനന്തപുരത്ത് 1750.50 രൂപയുമാകും. പാചക വാതക വില എല്ലാ മാസവും 1, 15 തീയതികളിൽ പരിഷ്കരിക്കും.

അന്താരാഷ്ട്ര എണ്ണ വിലയിലെ നികുതി മാനദണ്ഡങ്ങളിലെ മാറ്റങ്ങളും വിതരണ-ആവശ്യക ഘടകങ്ങളും കണക്കിലെടുത്ത് എണ്ണ വിപണന കമ്പനികൾ എല്ലാ മാസവും വില പരിഷ്കരിക്കുന്നു. അന്താരാഷ്ട്ര എണ്ണ വിലയിലെ ഇടിവാണ് ഇന്ത്യയിലെ എൽപിജി സിലിണ്ടർ വില കുറയാൻ കാരണം. മെയ് മാസത്തിൽ വാണിജ്യ സിലിണ്ടറിന്റെ വില 15 രൂപയും ഏപ്രിലിൽ 43 രൂപയും കുറച്ചു.

അതേസമയം, ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വില ഒരു വർഷത്തിലേറെയായി രാജ്യത്ത് കാര്യമായി കുറഞ്ഞിട്ടില്ല. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വില ഏപ്രിലിൽ വർദ്ധിപ്പിച്ചു. ഏപ്രിലിൽ 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപ വർദ്ധിപ്പിച്ചു.

നിലവിൽ കൊച്ചിയിൽ ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വില 860 രൂപയാണ്. കോഴിക്കോട്ട് 861.5 രൂപയും തിരുവനന്തപുരത്ത് 862 രൂപയുമാണ് സിലിണ്ടറിന്റെ വില.