സിക്കന്ദരാബാദിലെ സൈനിക കേന്ദ്രത്തിൽ ആയുധങ്ങൾ മോഷണം; അന്വേഷണം ശക്തമാക്കി

 
National

ഹൈദരാബാദ്: സിക്കന്ദരാബാദ് കന്റോൺമെന്റിലെ മദ്രാസ് റെജിമെന്റിന്റെ അതീവ സുരക്ഷയുള്ള ആയുധസംഭരണ കേന്ദ്രത്തിൽ നിന്ന് തോക്കുകളും വെടിയുണ്ടകളും ഉൾപ്പെടെയുള്ള സൈനിക സാമഗ്രികൾ മോഷണം പോയതായി റിപ്പോർട്ട്. ഓഗസ്റ്റ് 31ന് രാവിലെ ആയുധസംഭരണ മുറി തുറന്നപ്പോഴാണ് പൂട്ടുകൾ തകർന്ന നിലയിൽ കണ്ടെത്തിയത്. 

അഞ്ച് തോക്കുകൾ, ഏഴ് പിസ്റ്റളുകൾ, 21 മാഗസിനുകൾ, വെടിയുണ്ടകൾ, രാത്രി കാഴ്ചയ്ക്കുള്ള ഉപകരണം എന്നിവയാണ് കാണാതായതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഓഗസ്റ്റ് 30ന് വൈകിട്ട് ആറുമണിയോടെയാണ് ആയുധങ്ങളും വെടിക്കോപ്പുകളും അവസാനമായി പരിശോധിച്ച് കണക്കാക്കിയിരുന്നത്. 

സംഭവത്തിൽ ബൊല്ലാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈന്യവും സമാന്തരമായി ആഭ്യന്തര അന്വേഷണം നടത്തുകയാണ്. ആയുധസംഭരണ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ള ജീവനക്കാരുടെ വിവരങ്ങൾ, ഡ്യൂട്ടി രേഖകൾ, പ്രവേശന വിവരങ്ങൾ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ എന്നിവ പരിശോധിക്കുന്നുണ്ട്. 

സംഭവത്തിൽ അകത്തുള്ളവരുടെ പങ്കുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. എന്നാൽ ആരാണ് മോഷണത്തിന് പിന്നിലെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാണാതായ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തുന്നതിനുള്ള നടപടികളും തുടരുകയാണ്.