അയോധ്യ രാമക്ഷേത്ര സംഭാവന വിവാദം; 'കോടികൾ കാണാതായെന്ന ആരോപണമുണ്ടെങ്കിൽ എഫ്ഐആർ എവിടെ?' - ചോദ്യം ഉയർത്തി അരവിന്ദ് കെജ്‌രിവാൾ
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തുകയിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നെന്ന വിവാദത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. കോടിക്കണക്കിന് രൂപ കാണാതായെന്ന ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
ഇത്തരം ഗുരുതരമായ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിൽ സാധാരണ പൗരന്മാർക്കെതിരെയായിരുന്നെങ്കിൽ ഉടൻ കേസെടുക്കുമായിരുന്നുവെന്നും, എന്നാൽ ഈ വിഷയത്തിൽ അതുണ്ടാകാത്തത് സംശയങ്ങൾക്ക് ഇടയാക്കുന്നുവെന്നും കെജ്‌രിവാൾ ആരോപിച്ചു. ആരോപണങ്ങൾ സംബന്ധിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിന് മുമ്പ് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും രാമക്ഷേത്രത്തിലെ സംഭാവനത്തുകയിൽ കോടികളുടെ ക്രമക്കേട് നടന്നതായി ആരോപിച്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വിഷയത്തിൽ പ്രത്യേക അന്വേഷണസംഘത്തെ (SIT) ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ചെങ്കിലും, അത് മതിയാകില്ലെന്നും സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
അതേസമയം, ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ സംഭാവനകളുടെ കണക്കെടുപ്പും ഓഡിറ്റും പതിവായി നടക്കുന്നതാണെന്നും ഇതുവരെ ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ലെന്നുമാണ് ട്രസ്റ്റിന്റെ വിശദീകരണം.