അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന മോഷണക്കേസ്: ടിന്നു യാദവും അനന്തരവനും ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ്
അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനാ തുക തട്ടിയെടുത്തെന്ന കേസിൽ മുഖ്യപ്രതിയായ രാംശങ്കർ അഥവാ ടിന്നു യാദവിനെയും അദ്ദേഹത്തിന്റെ അനന്തരവൻ മനീഷ് യാദവിനെയും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരുവരെയും കോടതി അനുവദിച്ച 39 മണിക്കൂർ പൊലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യുന്നത്.
അന്വേഷണത്തിനിടെ ഇരുവരെയും അവരുടെ വസതിയിലും പിന്നീട് ക്ഷേത്രപരിസരത്തും എത്തിച്ച് സംഭവക്രമം പുനരാവിഷ്കരിക്കാനും നിർണായക തെളിവുകൾ ശേഖരിക്കാനുമാണ് പൊലീസ് ശ്രമിച്ചത്. സംഭാവനാ പെട്ടികളിലേക്കുള്ള പ്രവേശനം, താക്കോൽ കൈവശപ്പെടുത്തിയ രീതി, പണം കൈകാര്യം ചെയ്ത വിധം എന്നിവയെക്കുറിച്ച് വിശദമായി ചോദ്യം ചെയ്തതായാണ് റിപ്പോർട്ടുകൾ.
സംഭാവന കൈകാര്യം ചെയ്തിരുന്ന ചില കരാർ ജീവനക്കാരും അനുബന്ധ വ്യക്തികളും ചേർന്നാണ് പണം തട്ടിയെടുത്തതെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. കേസിൽ ഇതിനകം നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.