പകർപ്പവകാശ പരാതിയിൽ സോഷ്യൽ മീഡിയ അക്കൗണ്ട് സസ്പെൻഡ് ചെയ്യാമോ? ഡൽഹി ഹൈക്കോടതി പരിശോധിക്കും
പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ‘കോപ്പിറൈറ്റ് സ്ട്രൈക്കുകളുടെ’ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാനോ നീക്കം ചെയ്യാനോ കഴിയുമോ എന്ന നിർണായക നിയമപ്രശ്നം ഡൽഹി ഹൈക്കോടതി പരിശോധിക്കും.
ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ സൗരഭ് മൗര്യ, ‘ഐഐടിയൻ ട്രേഡർ’ എന്ന പേരിൽ നടത്തുന്ന അക്കൗണ്ടുമായി ബന്ധപ്പെട്ടാണ് കേസ് കോടതിയിലെത്തിയത്. മെറ്റ, ഗൂഗിൾ, ടെലിഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളാണ് കേസിലെ പ്രധാന പ്രതികൾ. കോപ്പിറൈറ്റ് പരാതികളുടെ അടിസ്ഥാനത്തിൽ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുന്നതിനും ഡിലീറ്റ് ചെയ്യുന്നതിനുമുള്ള നടപടികളെക്കുറിച്ച് മറുപടി നൽകാൻ കോടതി ഇവരോട് നിർദേശിച്ചു.
കോപ്പിറൈറ്റ് ലംഘനം ആരോപിച്ച് ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ നിന്ന് ഒരു അക്കൗണ്ട് തന്നെ സസ്പെൻഡ് ചെയ്യുകയോ സ്ഥിരമായി ഡിലീറ്റ് ചെയ്യുകയോ ചെയ്യുന്നതിലേക്ക് പ്ലാറ്റ്‌ഫോമുകൾക്ക് പോകാനാകുമോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇത്തരം നടപടികൾ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെയും കോപ്പിറൈറ്റ് നിയമത്തിലെയും ഇടനിലക്കാരുടെ ഉത്തരവാദിത്തവുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്നും കോടതി പരിശോധിക്കും.
കേസ് സെപ്റ്റംബർ 24ന് വീണ്ടും പരിഗണിക്കും.