ദേവ്ഘർ കാലിത്തീറ്റ അഴിമതിക്കേസ്: ലാലു പ്രസാദ് യാദവിന്റെ ജാമ്യം റദ്ദാക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു
ദേവ്ഘർ കാലിത്തീറ്റ അഴിമതിക്കേസിൽ ആർജെഡി അധ്യക്ഷനും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ജാർഖണ്ഡ് ഹൈക്കോടതി നേരത്തെ അനുവദിച്ച ജാമ്യത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ എം.എം. സുന്ദരേശും പി.ബി. വരാലെയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജാമ്യം അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞ സാഹചര്യത്തിൽ അത് റദ്ദാക്കുന്നത് ഉചിതമല്ലെന്ന് കോടതി വിലയിരുത്തി. അതേസമയം, 2018 മുതൽ ജാർഖണ്ഡ് ഹൈക്കോടതിയിൽ പരിഗണനയിലുള്ള ലാലു പ്രസാദ് യാദവിന്റെ അപ്പീൽ ആറുമാസത്തിനകം തീർപ്പാക്കാൻ സുപ്രീംകോടതി നിർദേശിച്ചു.
ദേവ്ഘർ ട്രഷറിയിൽ നിന്ന് അനധികൃതമായി സർക്കാർ ഫണ്ട് പിൻവലിച്ചെന്ന കേസിൽ പ്രത്യേക സിബിഐ കോടതി ലാലു പ്രസാദ് യാദവിനെ കുറ്റക്കാരനാക്കി മൂന്നര വർഷം തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷയുടെ പകുതിയിലധികം അനുഭവിച്ചെന്നും സമാന കേസുകളിലെ മറ്റ് പ്രതികൾക്കും ഇതേ ആനുകൂല്യം ലഭിച്ചിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് ജാർഖണ്ഡ് ഹൈക്കോടതി 2019-ൽ ജാമ്യം അനുവദിച്ചത്.