വിജുഗൗഡ പാട്ടീലിനെ അറിയില്ലായിരുന്നു: ബിജെപി നേതാവിന്റെ മകൻ ടോൾ ബൂത്ത് ജീവനക്കാരനെ ആക്രമിച്ചു

 
Nat
Nat

ബെംഗളൂരു: കർണാടക ബിജെപി നേതാവിന്റെ മകൻ ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടതിന് ടോൾ ബൂത്ത് ജീവനക്കാരനെ ആക്രമിച്ചു. പ്രതി ബിജെപി നേതാവ് വിജുഗൗഡ പാട്ടീലിന്റെ മകൻ സമർത്ഗൗഡ പാട്ടീലാണ്. ടോൾ ഗേറ്റ് ജീവനക്കാരനായ സംഗപ്പയാണ് ആക്രമിക്കപ്പെട്ടത്.

വിജയപുരയിൽ നിന്ന് സിന്ധഗിയിലേക്ക് താർ എസ്‌യുവിയിൽ പോകുകയായിരുന്നു സമർത്ഗൗഡ. ടോൾ ബൂത്തിൽ പണം അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ താൻ വിജുഗൗഡയുടെ മകനാണെന്ന് സമർത്ഗൗഡ മറുപടി നൽകി. ഏത് വിജുഗൗഡയാണെന്ന് ജീവനക്കാരൻ ചോദിച്ചതാണ് സമർത്ഗൗഡയെ പ്രകോപിപ്പിച്ചത്. തുടർന്ന് സമർത്ഗൗഡ സുഹൃത്തുക്കളോടൊപ്പം ടോൾ ബൂത്തിൽ കയറി സംഗപ്പയെ ആക്രമിച്ചു.

ജീവനക്കാർ ഇടപെട്ടാണ് ആക്രമണം തടഞ്ഞത്. പരിക്കേറ്റ സംഗപ്പയെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു. 2008 മുതൽ ബാലേശ്വർ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ബിജെപി നേതാവാണ് വിജുഗൗഡ പാട്ടീൽ.