‘വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടുപോകരുത്’; കേന്ദ്രത്തിനെതിരെ വീണ്ടും പ്രക്ഷോഭത്തിന് CJP മുന്നറിയിപ്പ്
കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും രാജ്യവ്യാപക സമരത്തിലേക്ക് നീങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) മുന്നറിയിപ്പ് നൽകി. മുൻ പ്രതിഷേധം അവസാനിപ്പിക്കുന്നതിന് സർക്കാർ നൽകിയ ഉറപ്പുകളിൽ നിന്ന് പിന്നോട്ടുപോകാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്നും സംഘടന വ്യക്തമാക്കി.
വിദ്യാർഥികളും പ്രതിഷേധക്കാരും നേരിട്ട കേസുകളുമായി ബന്ധപ്പെട്ട എഫ്‌ഐആറുകൾ പിൻവലിക്കുക, ഭാവിയിൽ സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാതിരിക്കുക, NEET ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് CJP മുന്നോട്ടുവച്ചത്. ഈ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് ജൂലൈ 25ന് സംഘടന രാജ്യവ്യാപക പ്രക്ഷോഭം പിൻവലിച്ചത്.
എന്നാൽ പ്രതിഷേധവുമായി ബന്ധപ്പെട്ട എഫ്‌ഐആറുകളുടെ പൂർണ പട്ടിക കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടില്ലെന്ന് CJP ആരോപിച്ചു. ഓഗസ്റ്റ് 18ലെ വാദത്തിനിടെ രാജ്യത്തുടനീളം വിദ്യാർഥികൾക്കും പ്രതിഷേധക്കാർക്കുമെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളുടെ പട്ടിക നൽകാൻ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
സർക്കാർ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയാൽ അതിനെ യുവാക്കളോടുള്ള ‘വിശ്വാസവഞ്ചന’യായി കാണുമെന്നും CJP വ്യക്തമാക്കി. സമരത്തിന് നൽകിയ വിശ്വാസം ദൗർബല്യമായി കാണരുതെന്നും സംഘടന മുന്നറിയിപ്പ് നൽകി.
അടുത്ത നടപടികൾ തീരുമാനിക്കുന്നതിനായി CJPയുടെ ദേശീയ പ്രവർത്തക സമിതി ഇന്ന് യോഗം ചേരും. സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ മറ്റൊരു സമാധാനപരമായ രാജ്യവ്യാപക പ്രക്ഷോഭം ഉൾപ്പെടെയുള്ള നടപടികൾ പരിഗണിക്കുമെന്ന് സംഘടന അറിയിച്ചു. വിദ്യാർഥികളോടും യുവാക്കളോടും പ്രവർത്തകരോടും അടുത്ത നടപടികൾക്കായി തയ്യാറായിരിക്കാനും CJP ആവശ്യപ്പെട്ടിട്ടുണ്ട്.