കയറ്റുമതി ഇനി രൂപയിലും; വിദേശവ്യാപാര നയത്തിൽ നിർണായക മാറ്റവുമായി ഇന്ത്യ

 
National

ഇന്ത്യൻ കയറ്റുമതിക്കാർക്ക് വിദേശ ഇടപാടുകളുടെ ഇൻവോയ്സും പണമടയ്ക്കലും ഇന്ത്യൻ രൂപയിൽ നടത്താൻ കൂടുതൽ സൗകര്യമൊരുക്കി കേന്ദ്ര സർക്കാർ. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) വിദേശവ്യാപാര നയം 2023-ൽ ഭേദഗതി വരുത്തിയതോടെയാണ് മാറ്റം പ്രാബല്യത്തിൽ വന്നത്. 

ഏഷ്യൻ ക്ലിയറിങ് യൂണിയനിൽ (ACU) ഉൾപ്പെടാത്ത രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ കരാറുകളും ഇൻവോയ്സുകളും ഇന്ത്യൻ രൂപയിലോ വിദേശ കറൻസിയിലോ തയ്യാറാക്കാം. പണമടയ്ക്കലും ഈ രണ്ട് മാർഗങ്ങളിലേതെങ്കിലും ഉപയോഗിച്ച് സ്വീകരിക്കാം. 

കയറ്റുമതിക്കാർക്ക് എന്താണ് നേട്ടം?

ഏറ്റവും പ്രധാന മാറ്റം, അംഗീകൃത ബാങ്കിങ് ചാനലുകൾ വഴി രൂപയിൽ ലഭിക്കുന്ന കയറ്റുമതി വരുമാനത്തിനും വിദേശ കറൻസിയിൽ ലഭിക്കുന്ന വരുമാനത്തിന് തുല്യമായി Foreign Trade Policy ആനുകൂല്യങ്ങളും കയറ്റുമതി ബാധ്യതകൾ നിറവേറ്റുന്നതിനുള്ള അംഗീകാരവും ലഭിക്കുമെന്നതാണ്. 

ഇതോടെ ഡോളർ പോലുള്ള വിദേശ കറൻസികളിലുള്ള ആശ്രയം കുറയ്ക്കാനും കറൻസി മാറ്റച്ചെലവ് കുറയ്ക്കാനും കയറ്റുമതിക്കാർക്ക് പുതിയൊരു മാർഗം ലഭിക്കും. പ്രത്യേകിച്ച് ഡോളർ ലഭ്യത കുറവുള്ള രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ രൂപയിലെ ഇടപാടുകൾ കൂടുതൽ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. 

2022ൽ ആർബിഐ രൂപയിൽ അന്താരാഷ്ട്ര വ്യാപാരം നടത്തുന്നതിനായി Special Rupee Vostro Accounts (SRVA) സംവിധാനം കൊണ്ടുവന്നിരുന്നു. ഇപ്പോഴത്തെ DGFT ഭേദഗതി രൂപയിൽ ലഭിക്കുന്ന കയറ്റുമതി വരുമാനത്തിന്റെ നയപരമായ അംഗീകാരവുമായി ബന്ധപ്പെട്ടിരുന്ന അനിശ്ചിതത്വം നീക്കുകയാണ്. 

എന്നാൽ പുതിയ നിയമം വന്നതുകൊണ്ട് മാത്രം ആഗോള വ്യാപാരത്തിൽ രൂപയുടെ ഉപയോഗം പെട്ടെന്ന് വ്യാപകമാകണമെന്നില്ല. വിദേശ വാങ്ങുന്നവർക്ക് രൂപ എളുപ്പത്തിൽ ലഭ്യമാകുകയും വിദേശ ബാങ്കുകൾക്ക് രൂപ കൈകാര്യം ചെയ്യാനും നിക്ഷേപിക്കാനും തിരിച്ചയക്കാനും പ്രായോഗിക സൗകര്യങ്ങൾ ലഭ്യമാകുകയും വേണം.