കർണാടകയിലെ മെഡിക്കൽ ഹോസ്റ്റലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന
കർണാടകയിലെ മെഡിക്കൽ കോളജ് ഹോസ്റ്റലുകളിലെ കാന്റീനുകളിലും അടുക്കളകളിലും ഭക്ഷ്യസുരക്ഷാ അധികൃതർ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. പരിശോധനയെ തുടർന്ന് അഞ്ച് കാന്റീനുകൾക്കും അടുക്കളകൾക്കും അധികൃതർ നോട്ടീസ് നൽകി.
ബെംഗളൂരുവിലെ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജ് ഹോസ്റ്റലുകളിലായി 34 കാന്റീനുകളിലും അടുക്കളകളിലുമാണ് പരിശോധന നടത്തിയത്. ഒരു കാന്റീനിൽ നിന്ന് 7 കിലോ കാലാവധി കഴിഞ്ഞ റവയും 8 ലിറ്റർ കാലാവധി കഴിഞ്ഞ പാലും പിടിച്ചെടുത്തു. ഭക്ഷ്യവസ്തുക്കളുടെ ലേബലിങ്ങിലും ക്രമക്കേടുകൾ കണ്ടെത്തി.
ഭക്ഷ്യസുരക്ഷാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് ബന്ധപ്പെട്ട ഭക്ഷ്യവ്യാപാര സ്ഥാപനത്തിനെതിരെ നിയമനടപടികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കേസ് തുടർനടപടികൾക്കായി അഡ്ജുഡിക്കേറ്റിങ് ഓഫീസറുടെ പരിഗണനയ്ക്ക് സമർപ്പിക്കും.
വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തെ ഹോസ്റ്റൽ അടുക്കളകളിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികൾ തുടരും.