ബംഗാളിൽ മഴയും ചുഴലിക്കാറ്റും: നാല് മരണം, നൂറിലധികം പേർക്ക് പരിക്ക്

അസമിലും മണിപ്പൂരിലും കനത്ത മഴ

 
Rain

കൊൽക്കത്ത: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയും ചുഴലിക്കാറ്റും കനത്ത നാശം വിതച്ചു. ചുഴലിക്കാറ്റും കനത്ത മഴയും ബംഗാളിൽ നാല് പേരുടെ ജീവൻ അപഹരിച്ചു. ജൽപായ്ഗുരി ജില്ലയിൽ നടന്ന സംഭവത്തിൽ 100 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

നിരവധി വീടുകൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ശക്തമായ മഴയും ചുഴലിക്കാറ്റും ഉണ്ടായതിനെ തുടർന്ന് ജൽപായ്ഗുരി-മൈനാഗുരി മേഖലകളിൽ വ്യാപക നാശനഷ്ടമുണ്ടായതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.

മേഖലയിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരവും പരിക്കേറ്റവർക്ക് ആവശ്യമായ സഹായവും നൽകും. സ്ഥിതിഗതികൾ വിലയിരുത്താൻ മമത രാത്രി തന്നെ ജൽപായ്ഗുരിയിലെത്തി.

അതേസമയം, അസമിലും മണിപ്പൂരിലും കനത്ത മഴ തുടരുകയാണ്. അസമിലെ ഗുവാഹത്തി വിമാനത്താവളവും മഴയിലും കാറ്റിലും തകർന്നതിനാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്ന സമീപ പ്രദേശങ്ങളിലുമുള്ള വ്യോമഗതാഗതം നിർത്തിവച്ചു.