ഗവ.കോളേജിലെ അധ്യാപകർ ഉൾപ്പെടെ നാലുപേർ ലൈംഗികാതിക്രമത്തിന് അറസ്റ്റിൽ

 
National
National

കോയമ്പത്തൂർ: വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വാൽപ്പാറയിലെ സർക്കാർ കോളേജിലെ രണ്ട് അധ്യാപകരുൾപ്പെടെ നാല് ജീവനക്കാർ അറസ്റ്റിൽ. കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർമാരായ എസ് സതീഷ് കുമാർ (39), എം മുരളിരാജ് (33), ലാബ് ടെക്‌നീഷ്യൻ എ അൻബരസു (37), സ്‌കിൽ കോഴ്‌സ് ട്രെയിനർ എൻ രാജപാണ്ടി (37) എന്നിവരെയാണ് വാൽപ്പാറ ഓൾ-വുമൺ പോലീസ് അറസ്റ്റ് ചെയ്തത്.

കോളേജിലെ ആറ് വിദ്യാർത്ഥിനികളെ നാലുപേരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പ്രതികളിൽ നിന്ന് പലതരത്തിലുള്ള അതിക്രമങ്ങൾ നേരിട്ടതായി സംസ്ഥാന വനിതാ കമ്മിഷനിലാണ് വിദ്യാർഥിനികൾ ആദ്യം പരാതി നൽകിയത്.

ജില്ലാ സാമൂഹ്യക്ഷേമ ഓഫീസർ ആർ.അംബിക, കോളേജ് വിദ്യാഭ്യാസ മേഖലാ ജോയിൻ്റ് ഡയറക്ടർ വി.കലൈശെൽവി എന്നിവർ വെള്ളിയാഴ്ച കോളേജിലെത്തി അന്വേഷണം നടത്തി. പരാതിയുടെ ഉള്ളടക്കം വിദ്യാർത്ഥികൾക്ക് മുന്നിൽ വിശദീകരിച്ചു. ഇതോടെ പരാതി പോലീസിന് കൈമാറുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

പ്രതികൾ വാട്‌സ്ആപ്പ് വഴി വിദ്യാർഥിനികൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുന്നത് പതിവായിരുന്നു. ക്ലാസ് സമയം കഴിഞ്ഞിട്ടും പ്രതികൾ ഇവരോട് മാറിനിൽക്കാൻ ആവശ്യപ്പെടാറുണ്ടായിരുന്നു. തുടർന്ന് ഇവരോട് മോശമായി പെരുമാറുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.

ക്ലാസിലും ലാബിലും വച്ച് മോശമായ രീതിയിൽ ശരീരത്തിൽ സ്പർശിച്ചെന്നാണ് ഇവരുടെ പരാതി. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.