ഇന്ധനവില കുറയ്ക്കും, രാജ്യാന്തര തലത്തിൽ രാമായണമാസാചരണം സംഘടിപ്പിക്കും

വലിയ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക ‘സങ്കൽപ് പത്ര’

 
BJP
BJP

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക പുറത്തിറക്കി. പാവപ്പെട്ടവർക്കും യുവാക്കൾക്കും കർഷകർക്കും സ്ത്രീകൾക്കുമായി വലിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. പ്രകടനപത്രിക പ്രകാരം ലക്ഷപതി ദീദി പദ്ധതി മൂന്ന് കോടി സ്ത്രീകൾക്ക് വ്യാപിപ്പിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവർ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രകടന പത്രിക പുറത്തിറക്കി.

ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യമായ 'മോദി കി ഗ്യാരണ്ടി' എല്ലാ വാഗ്ദാനങ്ങളും പാലിക്കപ്പെടുമെന്ന ഉറപ്പാണെന്ന് മോദി സർക്കാരിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ നദ്ദ ആവർത്തിച്ചു. പ്രകടനപത്രിക 14 ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

അഴിമതിക്കാർക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു മെട്രോ റെയിൽ വിപുലീകരിക്കും വനിതാ സംവരണ നിയമം നടപ്പാക്കും രാജ്യത്ത് ഇന്ധനവില കുറയ്ക്കും അന്താരാഷ്ട്ര തലത്തിൽ രാമായണമാസാചരണം സംഘടിപ്പിക്കും, കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കും, രാജ്യം ഒരു വ്യവസായ കേന്ദ്രമായി വികസിപ്പിക്കും, അടുത്ത അഞ്ച് വർഷത്തേക്ക് വെള്ളവും റേഷനും സൗജന്യമായിരിക്കും. തുടങ്ങിയവ

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചെന്നും മോദി പറഞ്ഞു. 6ജി സാങ്കേതികവിദ്യയുടെ പ്രഖ്യാപനത്തെക്കുറിച്ചും പ്രകടനപത്രികയിൽ പറയുന്നുണ്ട്. പതിനഞ്ച് ലക്ഷം പേരുടെ അഭിപ്രായം സ്വീകരിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.