ഇന്ത്യ കർശന നടപടി സ്വീകരിക്കും; പാക് കപ്പലുകളെയും വിമാനങ്ങളെയും തടയാൻ ഉടൻ തീരുമാനം

ന്യൂഡൽഹി: പാകിസ്ഥാനെതിരെ കർശന നടപടി സ്വീകരിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. പാക് കപ്പലുകൾക്കും വിമാനങ്ങൾക്കും അനുമതി നിഷേധിച്ചേക്കാം. പാക് വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് നിരോധിക്കും. ഇതോടൊപ്പം പാക് കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ തീരുമാനമെടുത്തേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യൻ വിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് പാകിസ്ഥാൻ നേരത്തെ വിലക്കിയിരുന്നു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ ഭാഗത്ത് നിന്ന് തിരിച്ചടി ഉണ്ടാകുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. ഇന്ത്യയിൽ നിന്ന് ഉടൻ തന്നെ സൈനിക ആക്രമണം ഉണ്ടാകുമെന്ന് ഖ്വാജ മുഹമ്മദ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള ആക്രമണ സാധ്യതയെക്കുറിച്ച് പാകിസ്ഥാൻ സൈന്യം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഞങ്ങൾ സൈന്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ നയപരമായ തീരുമാനങ്ങൾ ഞങ്ങൾ എടുത്തിട്ടുണ്ട്. ഞങ്ങളുടെ നിലനിൽപ്പിന് ഭീഷണിയുണ്ടെങ്കിൽ മാത്രമേ ഞങ്ങൾ ആണവായുധങ്ങൾ ഉപയോഗിക്കൂ എന്ന് ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു.
പഹൽഗാമിലെ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. ഭീകരരിൽ രണ്ട് പേർ പാകിസ്ഥാനികളാണെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. കാശ്മീരി ഭീകരരുടെ വീടുകൾ തകർക്കുന്നതുൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് എൻഐഎ അന്വേഷണം തുടരുകയാണ്. ആക്രമണത്തിനിടെ ഒരു മരത്തിൽ ഒളിച്ചിരുന്ന ഒരു പ്രധാന ദൃക്‌സാക്ഷിയുടെ മൊഴി എൻഐഎയ്ക്ക് ലഭിച്ചു. തീവ്രവാദികൾ തിരിച്ചെത്തുന്നത് കണ്ട ഇയാൾ പോലീസിന് വിവരം നൽകിയിരുന്നു. എൻഐഎ ഇയാളെ ബൈസരൻ താഴ്‌വരയിലേക്ക് കൊണ്ടുപോയി തെളിവുകൾ ശേഖരിച്ചു.
പഹൽഗാം ആക്രമണം നടത്തിയ ഭീകരർ അന്താരാഷ്ട്ര അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് പ്രവേശിച്ചതായി റിപ്പോർട്ടുണ്ട്. മുള്ളുവേലി മുറിച്ചുകടന്നാണ് അവർ നുഴഞ്ഞുകയറി ഭീകരാക്രമണം നടത്തിയതെന്ന് സൂചനയുണ്ട്.
സാംബ, കതുവ പ്രദേശങ്ങളിലൂടെയാണ് അവർ ഇന്ത്യയിലേക്ക് കടന്നത്. കാട്ടിൽ ഒളിക്കാൻ പരിശീലനം ലഭിച്ച ഹുസൈൻ ഷെയ്ക്കാണ് സംഘത്തെ നയിച്ചത്. കുൽഗാമിലും ബാരാമുള്ളയിലും ഇവർ നേരത്തെ ആക്രമണങ്ങൾ നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സംഘം നിലവിൽ അനന്ത്‌നാഗ് കുന്നുകളിലാണെന്ന് സുരക്ഷാ സേന സംശയിക്കുന്നു.