മലിനമായ കിണർവെള്ളം കുടിച്ച് 80-ലേറെ പേർക്ക് ദേഹാസ്വാസ്ഥ്യം; 21 പേർ ആശുപത്രിയിൽ
മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ അസംപൂർ ഡോഡിയ ഗ്രാമത്തിൽ മലിനമായ കിണർവെള്ളം കുടിച്ചതിനെ തുടർന്ന് 80-ലേറെ ഗ്രാമവാസികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛർദി, വയറിളക്കം, കടുത്ത വയറുവേദന തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്ക് ശേഷം എല്ലാവരെയും ഡിസ്ചാർജ് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ഗ്രാമത്തിൽ മെഡിക്കൽ ക്യാമ്പ് ആരംഭിക്കുകയും വീടുതോറും പരിശോധന നടത്തുകയും ചെയ്തു. രോഗബാധിതർക്ക് മരുന്നുകൾ വിതരണം ചെയ്തതിനൊപ്പം കൂടുതൽ പേർക്ക് രോഗലക്ഷണങ്ങളുണ്ടോയെന്ന് കണ്ടെത്താൻ പ്രത്യേക സംഘത്തെയും നിയോഗിച്ചു.
മലിനീകരണത്തിന് കാരണമായതായി കരുതുന്ന കിണർ ശുചീകരിച്ചിട്ടുണ്ടെന്നും കുടിവെള്ളത്തിന്റെ സാമ്പിളുകളും രക്തസാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഗ്രാമവാസികളോട് തിളപ്പിച്ചോ സുരക്ഷിതമായോ വെള്ളം മാത്രം കുടിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.