നവജാത ശിശുക്കളെ വിറ്റത് 6 ലക്ഷം രൂപയ്ക്ക്

ഡൽഹിയിൽ കുട്ടികളെ കടത്തുന്ന റാക്കറ്റ് പിടികൂടി

 
Delhi
Delhi

ന്യൂഡൽഹി: കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിലെയും ഹരിയാനയിലെയും ഏഴിടങ്ങളിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ റെയ്ഡ് നടത്തി മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ രോഹിണി, കേശവപുരം എന്നിവിടങ്ങളിലെ പലയിടങ്ങളിലും റെയ്ഡ് നടത്തി.

കുട്ടികളെ വിൽക്കുകയും വാങ്ങുകയും ചെയ്തതായി ആരോപിക്കപ്പെടുന്ന സ്ത്രീകളും ആശുപത്രി ജീവനക്കാരും ഉൾപ്പെടെ ഏഴുപേരെ ഏജൻസി അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരികയാണ്.

ഇതുവരെയുള്ള അന്വേഷണത്തിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങളിലൂടെ പ്രതികൾ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലുടനീളമുള്ള കുട്ടികളില്ലാത്ത ദമ്പതികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തി.

രക്ഷിതാക്കളിൽ നിന്നും വാടക അമ്മമാരിൽ നിന്നും കുഞ്ഞുങ്ങളെ വാങ്ങിയ ശേഷം 4 മുതൽ 6 ലക്ഷം രൂപ വരെ വിലയ്ക്ക് അവർ കുഞ്ഞുങ്ങളെ വിറ്റു. കുട്ടികളില്ലാത്ത ദമ്പതികളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ഉണ്ടാക്കി കബളിപ്പിച്ചതിലും പ്രതികൾക്ക് പങ്കുള്ളതായി സിബിഐയുടെ പത്രക്കുറിപ്പിൽ പറയുന്നു.

കൈക്കുഞ്ഞുങ്ങളെ വിൽക്കുന്ന വിവരം സിബിഐക്ക് ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. തിരച്ചിലിൽ മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. കുറ്റാരോപിതരായ 5.5 ലക്ഷം രൂപയും മറ്റ് രേഖകളും പരിശോധനയിൽ കണ്ടെടുത്തു.

കൂടുതൽ അന്വേഷണം നടന്നുവരികയാണ്