സർക്കാരും ഗവർണറും തമ്മിലുള്ള പ്രശ്നത്തിൽ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കരുത്'


ന്യൂഡൽഹി: കേരള സാങ്കേതിക സർവകലാശാലയുടെ (കെടിയു) വൈസ് ചാൻസലർ നിയമനത്തിൽ മുൻ വിസി ഡോ.സിസ തോമസിനെതിരായ ഹർജി സുപ്രീം കോടതി തള്ളിയതോടെ സംസ്ഥാന സർക്കാരിന് ചൊവ്വാഴ്ച തിരിച്ചടി. ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നത്തിൽ ഉദ്യോഗസ്ഥരെ പ്രതികളാക്കരുതെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കേസിൽ വിശദമായ വാദം കേൾക്കാതെയാണ് സുപ്രീം കോടതി ഹർജി തള്ളിയത്.
സിസ തോമസിനെതിരായ നടപടി നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. മുൻ വൈസ് ചാൻസലർ രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് ഗവർണർ സിസ തോമസിനെ സർവകലാശാല-യുജിസി ചട്ടങ്ങൾ പ്രകാരം ഇടക്കാല വിസിയായി നിയമിച്ചത്.
ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ സിസയുടെ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചു. പിന്നീട് സർക്കാർ അനുമതിയില്ലാതെ വിസി സ്ഥാനം ഏറ്റെടുത്തുവെന്നാരോപിച്ച് സിസയ്ക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി.
തനിക്കെതിരായ സർക്കാർ നോട്ടീസിനെതിരെ സിസ തോമസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ശിക്ഷാ നടപടികൾ തുടരാമെന്ന് ഉത്തരവിടുകയായിരുന്നു. തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൻ്റെ ഉത്തരവിനെതിരെ സിസ ഹൈക്കോടതിയെ സമീപിച്ചു.
ഹരജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, സർവകലാശാല-യുജിസി ചട്ടങ്ങൾ അനുസരിച്ചാണ് സിസയെ നിയമിച്ചതെന്നും അവർക്കെതിരെ സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്നും ഉത്തരവിട്ടു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.