അതിർത്തിയിൽ നിന്ന് പാകിസ്ഥാൻ സൈനികൻ പിടിയിൽ; ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ റേഞ്ചേഴ്‌സ് ജവാൻ പിടിയിൽ

 
Sol

ജയ്പൂർ: രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് ഒരു പാകിസ്ഥാൻ റേഞ്ചേഴ്‌സ് ജവാനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ബിഎസ്എഫ് ആണ് പാക് ജവാനെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പിടിയിലായതായി റിപ്പോർട്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് രാവിലെയാണ് സംഭവം. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ ആക്രമണത്തിന് സാധ്യതയുള്ള പാകിസ്ഥാൻ വീണ്ടും പ്രകോപനപരമായ പ്രസ്താവന നടത്തി. സിന്ധു നദിയിലെ വെള്ളം വഴിതിരിച്ചുവിടാൻ ഇന്ത്യ നിർമ്മിച്ച ഏതൊരു ഘടനയും തകർക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഭീഷണിപ്പെടുത്തി.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാന് വെള്ളം ഉറപ്പാക്കുന്ന സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി മരവിപ്പിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്ഥാൻ മന്ത്രിയുടെ പ്രസ്താവന. പാകിസ്ഥാന്റെ വെള്ളം വഴിതിരിച്ചുവിടുന്നത് ആക്രമണാത്മക നടപടിയായി കണക്കാക്കുമെന്നാണ് ഖവാജയുടെ വാദം.

സിന്ധു നദീതടത്തിൽ ഇന്ത്യ അണക്കെട്ടുകൾ നിർമ്മിക്കാൻ തീരുമാനിച്ചാൽ പാകിസ്ഥാന്റെ പ്രതികരണത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഖ്വാജയുടെ പ്രകോപനപരമായ മറുപടി. ഇന്ത്യ അങ്ങനെ ചെയ്താൽ അത് പാകിസ്ഥാനെതിരെയുള്ള ആക്രമണമായിരിക്കും. അവർ അത്തരമൊരു ശ്രമം നടത്തിയാലും പാകിസ്ഥാൻ ആ ഘടന തകർക്കുമെന്ന് ഖ്വാജ ആസിഫ് പറഞ്ഞു.

അതേസമയം, പാകിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ പൂർണ്ണമായും നിരോധിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുള്ള ശക്തമായ പ്രതികരണത്തിന്റെ ഭാഗമാണ് നിരോധനം. ദേശീയ സുരക്ഷയുടെ താൽപ്പര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്നും പാകിസ്ഥാനിൽ നിന്നുള്ള നേരിട്ടോ അല്ലാതെയോ ഇറക്കുമതി നിരോധിക്കുമെന്നും വാണിജ്യ മന്ത്രാലയം വിജ്ഞാപനത്തിൽ പറഞ്ഞു.