സൗമ്യ വിശ്വനാഥൻ വധക്കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട നാല് പ്രതികൾക്ക് ജാമ്യം ലഭിച്ചു

 
death

ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥനെ വെടിവെച്ചുകൊന്ന കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട നാല് പ്രതികൾക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രവി കപൂർ, അമിത് ശുക്ല, ബൽജീത് സിംഗ് മാലിക്, അജയ് കുമാർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത്, മനോജ് ജെയിൻ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

ശിക്ഷയെ ചോദ്യം ചെയ്ത് പ്രതികൾ നൽകിയ ഹർജിയിൽ തീരുമാനമാകുന്നതുവരെ ശിക്ഷ മരവിപ്പിച്ചു. പ്രതികൾ 14 വർഷമായി കസ്റ്റഡിയിലാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. നാല് പ്രതികൾ നൽകിയ ഹർജിയിൽ മറുപടി നൽകാൻ കഴിഞ്ഞ ജനുവരിയിൽ ഡൽഹി പൊലീസിനോട് കോടതി നിർദേശിച്ചിരുന്നു.

2008 സെപ്റ്റംബർ 30ന് പുലർച്ചെ 3.30നാണ് സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ടത്. ഹെഡ്‌ലൈൻസ് ടുഡേയിലെ (ഇപ്പോൾ ഇന്ത്യാ ടുഡേ) പത്രപ്രവർത്തകയായ സൗമ്യ ജോലി കഴിഞ്ഞ് ഡൽഹിയിലെ വസന്ത് കുഞ്ചിലുള്ള വീട്ടിലേക്ക് കാറിൽ പോവുകയായിരുന്നു. മറ്റൊരു കാറിൽ പിന്നാലെയെത്തിയ പ്രതികൾ നെൽസൺ മണ്ടേല മാർഗിൽ എത്തിയപ്പോൾ സൗമ്യയെ വെടിവെച്ച് കൊള്ളയടിച്ചെന്നാണ് കേസ്.

ഡ്രൈവിംഗ് സീറ്റിലിരുന്ന സൗമ്യയുടെ തലയ്ക്ക് വെടിയേറ്റു. ആറുമാസമായിട്ടും പ്രതികളെ കുറിച്ച് ഒരു സൂചനയും പോലീസിന് ലഭിച്ചിരുന്നില്ല. 2009 മാർച്ചിൽ ഐടി ജീവനക്കാരിയായ ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ അറസ്റ്റിലായതോടെയാണ് സൗമ്യ വിശ്വനാഥൻ്റെ കൊലപാതകത്തിൽ ഇവരുടെ പങ്ക് വെളിപ്പെട്ടത്.

നാല് പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ചാം പ്രതിക്ക് മൂന്ന് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. നാല് പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് സിംഗ്, അജയ് കുമാർ എന്നിവർക്ക് ജീവപര്യന്തവും അഞ്ചാം പ്രതി അജയ് സേത്തിക്ക് മൂന്ന് വർഷം തടവും വിധിച്ചു. സാകേത് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഒക്‌ടോബർ 18ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.