കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ 136 വർഷം പഴക്കമുള്ള ബാങ്ക്ര മസ്ജിദിലേക്കുള്ള പ്രവേശനം അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

 
National

കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തന മേഖലയിലുള്ള 136 വർഷം പഴക്കമുള്ള ബാങ്ക്ര മസ്ജിദിലേക്കുള്ള പ്രവേശനം അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. സുരക്ഷാ ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് വിമാനത്താവള അധികൃതർ നടപടി സ്വീകരിച്ചത്.

മുമ്പ് ആധാർ കാർഡ് കാണിച്ച് ദിവസേന നിശ്ചിത സമയങ്ങളിൽ വിശ്വാസികൾക്ക് മസ്ജിദിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ, വിമാനത്താവള സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട ആശങ്കകൾ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS) ഉന്നയിച്ചതിനെ തുടർന്ന് നിലവിലെ പ്രവേശനരീതി പുനഃപരിശോധിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

വിമാനത്താവള വികസന പദ്ധതിയുടെ ഭാഗമായി മസ്ജിദ് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും വീണ്ടും സജീവമായിട്ടുണ്ട്. റൺവേയ്ക്ക് സമീപമുള്ള മസ്ജിദിന്റെ സ്ഥാനം വിമാനസുരക്ഷയെയും ഭാവി വികസന പദ്ധതികളെയും ബാധിക്കുന്നുവെന്നാണ് അധികൃതരുടെ നിലപാട്. അതേസമയം, മസ്ജിദ് മാറ്റുന്നതിനെതിരെ പ്രാദേശിക വിശ്വാസികളും മസ്ജിദ് കമ്മിറ്റിയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.