ദേശീയ സുരക്ഷയ്ക്കായി സ്പൈവെയർ ഉപയോഗിക്കുന്നതിൽ തെറ്റില്ല; പെഗാസസ് കേസിൽ സുപ്രീം കോടതി

 
SC

ന്യൂഡൽഹി: പൗരസമൂഹത്തെ ലക്ഷ്യം വയ്ക്കാതെ കേന്ദ്രസർക്കാർ ദേശീയ സുരക്ഷയ്ക്കായി സ്പൈ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. പെഗാസസ് കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർണായക നിരീക്ഷണം.

രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്നതിനാൽ രഹസ്യമായി കൈകാര്യം ചെയ്ത കേസിന്റെ വിശദാംശങ്ങൾ പരസ്യമാക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ ഇസ്രായേലി സ്പൈവെയർ പെഗാസസ് ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിക്കുന്ന കേസ് സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു. രാജ്യം സ്പൈവെയർ ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും എന്നാൽ അത് ആർക്കെതിരെയാണ് ഉപയോഗിക്കുന്നതെന്നതാണ് ചോദ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി നിയമിച്ച സാങ്കേതിക സമിതിയുടെ അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ഏപ്രിൽ 29 ന് ഹർജികൾ പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചത്.

രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള വിഐപികളുടെ ഫോണുകളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി കുപ്രസിദ്ധി നേടിയ ഇസ്രായേലി സ്പൈവെയറായ പെഗാസസ് സാധാരണക്കാരുടെ ഫോണുകളിലും കണ്ടെത്തിയതായി കഴിഞ്ഞ വർഷം ഒരു റിപ്പോർട്ട് വെളിപ്പെടുത്തി. സൈബർ സുരക്ഷാ ഗവേഷകരായ ഐവെരിഫൈ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇത് ചൂണ്ടിക്കാണിച്ചത്. സ്പൈവെയർ കണ്ടെത്തുന്നതിനുള്ള ത്രെഡ് ഹണ്ടർ ഐവെരിഫൈയുടെ സിസ്റ്റം ഫോണുകളിൽ പെഗാസസിന്റെ സാന്നിധ്യം കണ്ടെത്തി.